കൊച്ചി: ആഭരണപ്രേമികള്‍ക്ക് വീണ്ടും ആശങ്ക ഉയർത്തി സംസ്ഥാനത്ത് സ്വർണവില മുന്നേറുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വര്‍ധനയുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 14,610 രൂപയായി. പവന് 240 രൂപ ഉയര്‍ന്ന് 1,16,880 രൂപയായി.
തിങ്കളാഴ്ച രാജ്യാന്തര വിപണിയില്‍ ഒരു ശതമാനം നേട്ടമാണ് സ്വര്‍ണത്തിനുണ്ടായത്. ഡോളര്‍ ദുര്‍ബലമായതും എണ്ണവിലയിലുണ്ടായ ഇടിവുമാണ് സ്വര്‍ണവില കുറയാനുള്ള കാരണം. ഇറാന്‍-യുഎസ് യുദ്ധം തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതും വിലയെ സ്വാധീനിച്ചു. രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 1.1 ശതമാനത്തിന്റെ നേട്ടമുണ്ടായി. 4,559.29 ഡോളറായാണ് ഔണ്‍സിന്റെ വില ഉയര്‍ന്നത്.
ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.8 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി. 4560.30 ഡോളറായാണ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്ക് ഉയര്‍ന്നത്. ഇറാനുമായി കരാറുണ്ടാക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ വിപണിയെ സ്വാധീനിക്കുന്നുണ്ട്. കരാറുണ്ടായാല്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ കാരണമാവുമെന്നും അതുവഴി എണ്ണവില കുറയുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സ്വര്‍ണവിപണിക്ക് കരുത്താകുന്നുണ്ടെന്ന് കെസിഎം ട്രേഡ് അനലിസ്റ്റ് ടിം വാട്‌നര്‍ പറഞ്ഞു.

