കൊച്ചി: ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതിലെ ക്രമക്കേടില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ.
അന്വേഷണ സംഘത്തില്‍ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാർ ഉള്‍പ്പെടുന്ന എസ്‌ഐടി പട്ടിക ഹൈക്കോടതിക്ക് കൈമാറി. വിജിലൻസ് മേധാവി മനോജ് അബ്രഹാമാണ് പട്ടിക നല്‍കിയത്. മേല്‍നോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടികയും കൈമാറി. എസ് പിമാരായ ജുവനപ്പുടി മഹേഷ്, എം ജെ സോജൻ, ആർ ബിനു എന്നിവരുടെ പേരുകളാണ് നല്‍കിയത്.
എസ്‌ഐടി തലവൻ ആരെന്ന് ഹൈക്കോടതി തീരുമാനിക്കും.
ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധന സാമഗ്രികള്‍ വാങ്ങിയതില്‍ വൻ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തല്‍. 2017 മുതല്‍ 2020 വരെയുള്ള കാലത്ത് 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. മെയിൻ സ്റ്റോർ സൂപ്രണ്ട് അടക്കമുള്ളവർക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്.

