വാഹന പരിശോധനയ്ക്കിടെ വൻ കുഴല്‍പ്പണ വേട്ട. തലശ്ശേരിക്കടുത്ത് ചൊക്ലി പോലീസ് ആണ് പണം പിടികൂടിയത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൊക്ലി പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 63,78,000 രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ 25 വർഷമായി പെരിങ്ങത്തൂരില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ചവാൻ ദത്തത്രേയസുബറാവുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരിങ്ങത്തൂരില്‍ 'ടോയ് വേള്‍ഡ്' എന്ന സ്ഥാപനം നടത്തുന്നയാളാണ് ഇയാള്‍. പണത്തിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാൻ കഴിയാതിരുന്നതിനാലാണ് തുക പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ച് ചൊക്ലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊക്ലി പൊലീസ് ഇൻസ്പെക്ടർ ബിജു,എസ്.ഐ. രാഗേഷ്, സീനിയർ പൊലീസ് ഓഫീസർമാരായ കെ.കെ. അനീഷ് കുമാർ, സബീഷ്, രജില്‍, സി.പി.ഒമാരായ രൂപേഷ്, ശ്രീനീഷ്, രഗീഷ്, റിജ്വാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വിവരമറിഞ്ഞ് തലശ്ശേരി എ.എസ്.പി. ഡോ. നന്ദ ഗോപനും സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കി.

