സുല്‍ത്താൻ ബത്തേരി: വയനാട്ടില്‍ മദ്യം കണ്ടെടുത്ത വീട് ആന്റോ അഗസ്റ്റിന്റേത് തന്നെയാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്.
ജിഎസ്ടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ആന്റോ അഗസ്റ്റിൻ നല്‍കിയ മൊഴിയില്‍ സ്വന്തം മേല്‍വിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത് ഈ വീടിന്റെ വിലാസമാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ആന്റോ അഗസ്റ്റിൻ (വയസ്സ് 38), സണ്‍ ഓഫ് അഗസ്റ്റിൻ, മൂങ്ങാനിയല്‍, വാഴവറ്റ പോസ്റ്റ്, വയനാട്' എന്നാണ് ആധാർ നമ്പർ അടക്കം ഈ മൊഴിയില്‍ തന്റെ മേല്‍വിലാസമായി അദ്ദേഹം നല്‍കിയിരിക്കുന്നത്.
2026 ഓഗസ്റ്റ് മൂന്നിനാണ് ജിഎസ്ടി കാസർഗോഡ് കാഞ്ഞങ്ങാട് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് ഓഫീസർമാർക്ക് മുൻപാകെ ആന്റോ അഗസ്റ്റിൻ ഹാജരായി രേഖാമൂലം മൊഴി നല്‍കിയത്. 'മൊഴിയില്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും മറ്റ് നിയമനടപടികള്‍ക്ക് തെളിവായി ഇത് ഉപയോഗിക്കാമെന്നും ആന്റോ അഗസ്റ്റിൻ സമ്മതിച്ച് ഒപ്പുവെച്ചിട്ടുമുണ്ട്. വയനാട് വാഴവറ്റയിലെ ഇതേ വീട്ടില്‍ നിന്നാണ് പോലീസ് കഴിഞ്ഞദിവസം 67 ലിറ്റർ മദ്യവും വൈനും പിടികൂടിയത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വീട് തന്റേതല്ലെന്ന് വരുത്തിതീർക്കാനാണ് ആന്റോ അഗസ്റ്റിൻ കോടതിയില്‍ ശ്രമിച്ചത്.
2020-ല്‍ വീട് ഒരു ഡല്‍ഹി സ്വദേശിക്ക് കൈമാറിയതാണെന്നും, പിന്നീട് ബാങ്ക് ലേലത്തില്‍ വെച്ചപ്പോള്‍ ഭാര്യമാതാവാണ് ലേലത്തില്‍ പിടിച്ചതെന്നും കാണിച്ച് ബാങ്ക് രേഖകള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സർക്കാർ രേഖകള്‍ സഹിതം എതിർത്തതിനെ തുടർന്ന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

