തിരുവനന്തപുരം: വെമ്പായത്ത് ബാറിലുണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.
വെമ്പായം സ്വദേശി നൗഫലാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ്, അനീഷ് എന്നിവർ നേരത്തെ മരിച്ചിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഘർഷത്തിനിടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ മരിച്ച അനീഷ് തന്നെയാണ് പമ്പില്‍ നിന്ന് പെട്രോള്‍ എത്തിച്ച് തീകൊളുത്തിയത്. ബാറില്‍ സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തർക്കമാണ് അതിക്രമത്തിലേക്ക് എത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. അനീഷിനെതിരെ പൊലീസ് കൊലപാതക കുറ്റവും ചുമത്തി കേസെടുത്തിരുന്നു.
പൊള്ളലേറ്റ റിയാസും കാപ്പ കേസ് പ്രതിയാണ്. ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വെമ്പായം ഹോട്ടല്‍ ആൻഡ് റിസോർട്ട്സ്ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. പ്രതിയായ അനീഷ് സുഹൃത്തുക്കള്‍ക്ക് മുകളിലേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. അരുണ്‍, നൗഫല്‍, റിയാസ്, ശ്യാം,നവാസ് എന്നിവർക്കാണ് സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റിരുന്നത്.

