ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ ഇപ്പോഴും അശാന്തത നിലനില്‍ക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തില്‍ വിമാന ഇന്ധനത്തിന്റെ വിലയില്‍ രണ്ടര ഇരട്ടി വർധനവുണ്ടായ സാഹചര്യത്തില്‍, വിമാന ഇന്ധനവില സ്ഥിരത ഉറപ്പാക്കുന്നതിനായി 10,000 കോടി രൂപയുടെ ഫണ്ടിന് അനുമതി നല്‍കി കേന്ദ്ര സർക്കാർ.
2026 മാർച്ചില്‍ ലീറ്ററിന് 60.5 രൂപയായിരുന്ന വിമാന ഇന്ധനത്തിന് മേയില്‍ ലീറ്ററിന് 142 രൂപയായി വർധിച്ചിരുന്നു. ആഭ്യന്തര സർവീസുകള്‍ക്കുള്ള ഇന്ധനത്തിന്റെ വില ലീറ്ററിന് 75.6 രൂപയായി കേന്ദ്രം പരിധി നിശ്ചയിച്ചിട്ടുണ്ട്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും വിമാന ഇന്ധനങ്ങള്‍ക്കു വേണ്ടിയാണ് മാറ്റിവയ്ക്കുന്നത്. ഇന്ധനവില വർധന വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ വലിയതോതില്‍ ബാധിക്കുകയും സർക്കാർ നടപടിയെടുത്തില്ലെങ്കില്‍ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുമെന്ന് എയർലൈൻ കമ്പനികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
'ഫണ്ട് വിമാന ഇന്ധന വില സ്ഥിരത ഉറപ്പാക്കാനും വിമാനക്കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും സഹായിക്കും. ആഗോളതലത്തില്‍ എണ്ണവില ഉയരുന്നതനുസരിച്ച് വിമാനടിക്കറ്റ് നിരക്ക് വർധിക്കുന്നത് തടഞ്ഞ് യാത്രക്കാർക്കും ഗുണകരമാകും.' - അശ്വിനി വൈഷ്ണവ് പറഞ്ഞു. വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുള്ള 77 ലക്ഷം പേരുടെ തൊഴില്‍ സംരക്ഷിക്കാനും പ്രദേശിക, രാജ്യാന്തര കണക്ടിവിറ്റി ഉറപ്പാക്കാനും നടപടി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

