പ്രയാഗ്‌രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ 22കാരൻ റാം ചന്ദ്ര ദുബെ എന്ന മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി.
കഴിഞ്ഞ ജൂലൈ 25നാണ് സംഭവം നടന്നത്.
നാവികസേനയില്‍ നിന്ന് വിരമിച്ച രമേഷ് ചന്ദ്ര ദുബെയുടെ മകനായ റാം ചന്ദ്ര, തന്റെ രണ്ടാമത്തെ വിദേശ ദൗത്യത്തിനായാണ് കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ യാത്ര തിരിച്ചത്. ജൂലൈ 24ന് രാത്രിയിലാണ് റാം ചന്ദ്ര അവസാനമായി അമ്മ കല്‍പന ദുബെയുമായി ഫോണില്‍ സംസാരിച്ചത്. കപ്പല്‍ യുക്രൈനില്‍ നിന്ന് യാത്ര തിരിച്ചതായി അദ്ദേഹം കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഒഡേസ തുറമുഖത്തിന് സമീപം കപ്പല്‍ ഡ്രോണ്‍ ആക്രമണത്തിന് ഇരയാവുകയായിരുന്നു.
'എം.വി എ.ജി.എൻ റാഗ്നർ' എന്ന വിദേശ കപ്പലിലാണ് അദ്ദേഹം സഞ്ചരിച്ചത്. കപ്പലില്‍ ആകെയുണ്ടായിരുന്ന എട്ട് ജീവനക്കാരില്‍ നാലു പേർ ഇന്ത്യക്കാരായിരുന്നു. ഡ്രോണ്‍ ആക്രമണം ഉണ്ടായ ഉടൻ ജീവൻ രക്ഷിക്കാനായി ഇന്ത്യൻ നാവികർ കടലിലേക്ക് ചാടുകയായിരുന്നു. യുക്രൈൻ രക്ഷാസേന നടത്തിയ തെരച്ചിലില്‍ രണ്ടു ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാനായി. എന്നാല്‍ റാം ചന്ദ്ര ദുബെയെയും യുപിയിലെ റായ്ബറേലി സ്വദേശിയായ മറ്റൊരു ഇന്ത്യൻ നാവികനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

