Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുമ്പള ഗതാഗത പരിഷ്കരണം: പൊലീസും എംവിഡിയും സഹകരിക്കുന്നില്ലെന്ന് ആക്ഷേപം; ആഭ്യന്തര മന്ത്രിക്ക് പഞ്ചായത്ത് ഭരണസമിതി പരാതി നല്‍കിയത് ചര്‍ച്ചയായി

കുമ്പള ഗതാഗത പരിഷ്കരണം: പൊലീസും എംവിഡിയും സഹകരിക്കുന്നില്ലെന്ന് ആക്ഷേപം; ആഭ്യന്തര മന്ത്രിക്ക് പഞ്ചായത്ത് ഭരണസമിതി പരാതി നല്‍കിയത് ചര്‍ച്ചയായി

കുമ്പള: (KasargodVartha) നഗരത്തില്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ച ഗതാഗത പരിഷ്കരണ നടപടികള്‍ നടപ്പിലാക്കുന്നതില്‍ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഭാഗത്തുനിന്ന് കടുത്ത നിസ്സഹകരണമെന്ന് ആക്ഷേപം.

ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതില്‍ നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാരാണ് പ്രധാനമായും മുഖം തിരിഞ്ഞു നില്‍ക്കുന്നത്. ഇവർക്ക് കുമ്പളയിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ പിന്തുണയുമുണ്ട്. ഈ സാഹചര്യത്തില്‍ കർശന നടപടികള്‍ സ്വീകരിക്കേണ്ട പോലീസും എംവിഡിയും നിഷ്ക്രിയത്വം പാലിക്കുകയാണെന്നാണ് ഉയരുന്ന പ്രധാന പരാതി.

വ്യാപാരികളുടെ പ്രതിഷേധം ശക്തം

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി. അബ്ദുല്‍ ഖാദർ ഹാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ ആഭ്യന്തര മന്ത്രിയെ കണ്ട് പരാതി നല്‍കിയത് പ്രദേശത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ട്രാഫിക് പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട് വ്യാപാരി-വ്യവസായി യുവജന വിഭാഗം രംഗത്തുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ഇവർ കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാൻ രമേശ് ചെന്നിത്തല നിർദ്ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ പോലീസ് സ്റ്റേഷൻ മാർച്ച്‌ അടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് വ്യാപാരി-വ്യവസായി യുവജന വിഭാഗം നേതാക്കളുടെ തീരുമാനം.

തീരുമാനമാകാതെ ചർച്ചകള്‍

കുമ്പള ബസ്റ്റാൻഡ് വിഷയവും ട്രാഫിക് പരിഷ്കരണവും ചർച്ച ചെയ്യാൻ ഇതിനകം രണ്ടുതവണ കുമ്പള പോലീസ് സ്റ്റേഷനില്‍ പ്രത്യേക യോഗം വിളിച്ചുചേർത്തിരുന്നെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. അവസാനമായി നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി, എംവിഡി ഉദ്യോഗസ്ഥർ, കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ബസ് ജീവനക്കാർ എന്നിവർ പങ്കെടുത്തിരുന്നു. യോഗങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ അത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ വിമുഖത കാണിക്കുകയാണെന്നാണ് ആരോപണം.

യാത്രക്കാരെ വലച്ച്‌ സ്വകാര്യ ബസ്സുകള്‍

പഴയ ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ബസ്സുകള്‍ യാത്രക്കാരെ ഇറക്കാനും കയറ്റാനും നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും പ്രധാന ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാൻ സ്വകാര്യ ബസ് ജീവനക്കാർ തയ്യാറല്ല. കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ ബദിയടുക്ക റോഡില്‍ പുതുതായി നിർമ്മിച്ച ബസ് ഷെല്‍ട്ടറിന് സമീപം നിർത്തി യാത്രക്കാരെ കയറ്റുന്നതിനെ വ്യാപാരികള്‍ ചോദ്യം ചെയ്യുന്നില്ല.

എന്നാല്‍ നഗരത്തിലെത്തുന്ന ഓർഡിനറി സ്വകാര്യ ബസ്സുകള്‍ (പ്രത്യേകിച്ച്‌ ബദിയടുക്ക, മുള്ളേരിയ, പേരാല്‍, കണ്ണൂർ, പെർള, കളത്തൂർ ഭാഗങ്ങളിലേക്ക് പോകുന്നവ) പഴയ ബസ്റ്റാൻഡിന് സമീപം നിർത്താൻ മടിക്കുന്നതാണ് വലിയ പ്രതിഷേധത്തിന് കാരണം. നഷ്ടത്തിലോടുന്നുവെന്ന് നിരന്തരം പറയുന്ന സ്വകാര്യ ബസ്സുകള്‍ എന്തിനാണ് യാത്രാ സൗകര്യമൊരുക്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് യാത്രക്കാരും ചോദിക്കുന്നു. പഞ്ചായത്ത് ഭരണസമിതിയെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകള്‍ ബാധ്യസ്ഥരാണെന്നും ഇതിന് ഉദ്യോഗസ്ഥർ തയ്യാറാകണമെന്നുമാണ് ജനകീയ ആവശ്യം.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങള്‍ളും അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: The Kumbla Panchayat's traffic reform is stalled due to alleged non-cooperation from the police and MVD, with private bus workers resisting the changes. The Panchayat President filed a complaint with Congress leader Ramesh Chennithala regarding the issue.

#KumblaNews #TrafficReform #Kasaragod #KeralaPolice #MotorVehicleDepartment #LocalNewsKerala #AparnaNews

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha