Dailyhunt

ന്യൂജന്‍ ലുക്കില്‍ എത്തും നഗരസഭാ പാര്‍ക്ക്

തൊടുപുഴ: മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ തൊടുപുഴ നഗരസഭ പാര്‍ക്കില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.യഥാസമയം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനെ തുടര്‍ന്ന് പാര്‍ക്കില്‍ അപകട സാദ്ധ്യതയേറിയിരുന്നു.ഇതേ തുടര്‍ന്ന് അടുത്ത നാളില്‍ 65 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 201617 സമ്ബത്തിക വര്‍ഷം നഗരസഭയുടെ പ്രവര്‍ത്തന മികവിന് അംഗീകാരമായി നല്‍കിയ 71 ലക്ഷം രൂപയില്‍ നിന്ന് 45 ലക്ഷം രൂപയും ചേര്‍ത്തുള്ള ഫണ്ടാണ് ഇതിന് വേണ്ടി വിനിയോഗിക്കുന്നത്.കോട്ടയം കേന്ദ്രമായ എന്‍ജിനിയറിംഗ് കോളജിന്റെ മേല്‍നോട്ടത്തില്‍ ആദ്യം രൂപരേഖ തയാറാക്കിയെങ്കിലും പദ്ധതി നടപ്പിലായില്ല.കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ പാര്‍ക്ക് അടച്ചിരുന്നു.

എന്നാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില ആശയക്കുഴപ്പം നിലനിന്നിരുന്നതിനാല്‍ തൊടുപുഴയിലെ കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ സാധിച്ചില്ല.തൊടുപുഴയില്‍ കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള ഏക സ്ഥലമാണ് നഗരസഭ പാര്‍ക്ക്.വിവിധ സ്ഥലങ്ങളില്‍ നിന്ന് ദിവസേന നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളുമാണ് ഇവിടെ സായാഹ്നങ്ങളില്‍ എത്തിയിരുന്നത്. അവധി ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.എന്നാല്‍ പാര്‍ക്ക് നശീകരണ അവസ്ഥയിലായതോടെ ആളുകളുടെ വരവ് കുറഞ്ഞിരുന്നു. തുരുമ്ബെടുത്ത് നശിച്ച്‌ തുടങ്ങിയ അപകടവസ്ഥയിലായ കുട്ടികളുടെ കളിയുപകരണങ്ങള്‍,പൊട്ടിത്തകര്‍ സ്ലൈഡര്‍,മാലിന്യം നിറഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന കുളവും കാലാഹരണപ്പെട്ട പെഡല്‍ ബോട്ടുകളും,അപകടവസ്ഥയിലായ വൈദ്യുതി ദീപാലാങ്കരങ്ങള്‍,വൃത്തിയില്ലാത്ത പരിസരം,ഉപയോഗ ശൂന്യമായ ശൗചാലയം... എന്നിങ്ങനെയുള്ള അവസ്ഥയിലായിരുന്നു പാര്‍ക്ക്.

സൈക്കിള്‍ ട്രാക്കും

സാംസ്‌ക്കാരിക കേന്ദ്രവും

കുട്ടികള്‍ക്കായി മികച്ച പാര്‍ക്ക് ഒരുക്കാനുള്ള പദ്ധതിയാണ് നഗരസഭ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി ടോയ്‌സ് കാറുകളുള്ള ട്രാഫിക് പാര്‍ക്ക്, ട്രാഫിക് നിയമങ്ങളെക്കുറിച്ച്‌ ബോധവാന്‍മാരാക്കുന്നതിനുള്ള മുന്നറിയിപ്പു ബോര്‍ഡുകള്‍, വാട്ടര്‍ സ്ലൈഡിംഗ് സംവിധാനം, തകരാറിലായ കളിയുപകരണങ്ങളും ഇരിപ്പിടങ്ങളും പൂര്‍ണമായി മാറ്റി സ്ഥാപിക്കല്‍,പുതുതായി സൈക്കിള്‍ ട്രാക്കും നടപ്പാതയും, സന്ദര്‍ശകര്‍ക്ക് പ്രകൃതിദത്തമായ ശുദ്ധ ജലം ലഭിക്കാന്‍ കിണര്‍, തൊടുപുഴയിലെ പ്രദേശിക കലാകരന്‍മാര്‍ക്ക് അവരുടെ കഴിവുകള്‍ അവതരിപ്പിക്കാന്‍ സാംസ്‌കാരിക കേന്ദ്രം, സന്ദര്‍ശകരില്‍ ട്രാഫിക് അവബോധം സൃഷ്ടിക്കാന്‍ ബോധവത്കരണ ബോര്‍ഡുകള്‍, മല്‍സ്യകുളത്തിലെ വെള്ളം വറ്റിച്ച്‌ ഇവിടെ കുട്ടികള്‍ക്ക് കളിക്കാനുള്ള പ്രത്യേക സംവിധാനവും ഇവിടെ മാതാപിതാക്കള്‍ക്ക് ഇരിക്കാനായി ചുറ്റിലും ഇരിപ്പിടങ്ങള്‍,വൈദ്യുതി വിളക്കുകള്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കല്‍ അങ്ങനെ നീളുന്നു ഇവിടെ വികസന പദ്ധതികള്‍..

'അത്യാധുനിക രീതിയിലുള്ള കുട്ടികളുടെ പാര്‍ക്കാണ് സജ്ജമാക്കുന്നത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടന്ന് വരുകയാണ്.രണ്ട് മാസങ്ങള്‍ക്കകം നിര്‍മ്മാണം പൂര്‍ത്തീകരിക്കും'.

സനീഷ് ജോര്‍ജ്, നഗരസഭ ചെയര്‍മാന്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi