ബംഗളുരു: സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികള്‍ക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതോടെ കർണാടകയില്‍ സ്കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാകും. സൗജന്യ ബസ് പാസ് വിദ്യാർത്ഥികള്‍ക്ക് മാത്രമാ.യി പരിമിതപ്പെടുത്തിയതിന് എതിരെ വിമർശനമുയർന്നുവെന്നും അതിനാലാണ് മുഴുവൻ വിദ്യാത്ഥികള്‍ക്കും ബസ് പാസ് സൗജന്യമാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
എ ല്ലാ വിദ്യാർത്ഥികള്‍ക്കും യാതൊരു നിരക്കും ഈടാക്കാതെ ബസ് പാസ് നല്‍കും. എല്ലാ സ്കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്കും ബസ് പാസ് സൗജന്യമായിരിക്കും. മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇതിനായി വ്ദ്യാർത്ഥികള്‍ പ്രത്യേകം അപേക്ഷിക്കണം. ഗതാഗത വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡി.കെ.ശിവകുമാർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
കർണാടകത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി ബംഗളുരുവിലെ ലോക്ഭവനില്‍ നടന്ന ചടങ്ങിലാണ് ഡി.കെ.ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിദ്ധരാമയ്യ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ആയിരുന്ന ജി. പരമേശ്വരയാണ് ഉപമുഖ്യമന്ത്രി.
സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, മലയാളികളായ യു.ടി. ഖാദർ,കെ.ജെ. ജോർജ് എന്നിവരും മന്ത്രിസഭയില്‍ ഇടം നേടി. രാജ്യസഭ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭ വിപുലീകരണമുണ്ടാകുമെന്നാണ് വിവരം.
ചടങ്ങില്‍ കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ പ്രമുഖരും സന്നിഹിതരായിരുന്നു.

