Dailyhunt
സിവില്‍ സര്‍വീസ് ഫലത്തില്‍ തലസ്ഥാനത്തിന്റെ വിജയത്തിളക്കം

സിവില്‍ സര്‍വീസ് ഫലത്തില്‍ തലസ്ഥാനത്തിന്റെ വിജയത്തിളക്കം

തിരുവനന്തപുരം: ആത്മാര്‍പ്പണവും കഠിനാദ്ധ്വാനവുമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയവരുടെ വിജയരഹസ്യം. കൊവിഡ് കാലത്ത് ഇന്റര്‍വ്യൂവില്‍ വിജയം കൈപ്പിടിയിലൊതുക്കിയതിന്റെ ആഹ്ളാദത്തിലാണിവര്‍. ലോക്ക് ഡൗണായതിനാല്‍ പലരും ഡല്‍ഹിയില്‍ ഒറ്റയ്ക്കാണ് ഇന്റര്‍വ്യൂവിന് പോയത്. റാങ്ക് വിവരം അറിഞ്ഞതോടെ പലരും ആവേശത്തിലായി. ആദ്യ പരിശ്രമത്തില്‍ 45-ാം റാങ്ക് നേടിയ സഫ്ന നസറുദീന്‍ പേയാട് പ്ലാവിള സര്‍ഫാന മന്‍സിലില്‍ റിട്ട. എസ്.ഐ ഹാജ നസറുദീന്റെയും റംലയുടെയും ഇളയ മകളാണ്. 7 മുതല്‍ 10 വരെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂള്‍ പഠനം. മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സ് ബിരുദമെടുത്തു. കോളേജിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് സഫ്നയ്ക്കായിരുന്നു.

സഫ്നയുടെ മൂത്ത സഹോദരി ഫസീന എംഎസ്.സി ബിരുദധാരിയും രണ്ടാമത്തെ സഹോദരി ഫര്‍സാന ബിഎസ്.സി വിദ്യാര്‍ത്ഥിയുമാണ്. ഹൗസ് സര്‍ജന്‍സിക്കുശേഷമാണ് അരുണ്‍ എസ്. നായരില്‍ സിവില്‍ സര്‍വീസ് മോഹമുദിച്ചത്. മൂന്നാമത്തെ ശ്രമത്തില്‍ 55-ാമത് റാങ്കും സംസ്ഥാനത്ത് അഞ്ചാമത്തെ റാങ്കുമായി ഉയരുകയായിരുന്നു.

കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു വരെ പഠനം. മെഡിക്കല്‍ എന്‍ട്രസ് പരീക്ഷയില്‍ നാലാം റാങ്ക് ലഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു എം.ബി.ബി.എസ് പഠനം.

കൊറോണക്കാലമായതിനാല്‍ അടുത്ത പാന്‍ഡമിക് എപ്പോഴാണെന്ന ചോദ്യമാണ് പ്രധാനമായി ചോദിച്ചത്. 1918 ലായിരുന്നു സ്‌പാനിഷ് ഫ്ലൂ ഉണ്ടായത്. അടുത്ത നൂറുവര്‍ഷത്തിനിടെ കൊറോണ പോലെ ഒരു പാന്‍ഡമിക് പ്രതീക്ഷിക്കാമെന്നായിരുന്നു ഉത്തരം നല്‍കിയത്. പരീക്ഷാഫലമറിഞ്ഞപ്പോള്‍ അരുണിന് ഒരു വലിയ സ്വപ്‌നം നീന്തിക്കടന്നതിന്റെ ആശ്വാസം.

ശ്രീകാര്യം വെഞ്ചാവോട്, ശ്രീനഗര്‍ ഹൗസ് നമ്ബര്‍ 835ല്‍ റിട്ട. ആര്‍മി ഉദ്യോഗസ്ഥനായ സുരേന്ദ്രന്‍ നായരുടെയും വീട്ടമ്മയായ ബിന്ദു എസ്.നായരുടെയും മകനാണ് ഡോ. അരുണ്‍. ബംഗളൂരുവില്‍ ബിഎസ്.സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അക്ഷയ എസ്.

നായര്‍ സഹോദരിയാണ്.
92ാം റാങ്ക് നേടിയ മണ്ണന്തല സ്വദേശി ദേവി നന്ദന കോഴിക്കോട് എെ.എെ.ടിയില്‍ നിന്നാണ് ബി. ടെക് പൂര്‍ത്തിയാക്കിയത്. പിതാവ് അനില്‍കുമാര്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനും അമ്മ പി.വി. വിജയലക്ഷ്മി എം.ജി കോളേജില്‍ പ്രൊഫസറുമായിരുന്നു. മൂത്ത ചേച്ചി കാര്‍ഗിലില്‍ ആര്‍മി ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. മറ്റൊരു സഹോദരി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ബി.സി.എ വിദ്യാര്‍ത്ഥിയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi