Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിറ്റത് ഒരു ലക്ഷം കോടിക്ക് മുകളില്‍ വിലയുള്ള സ്വര്‍ണം; ആര്‍ബിഐ നീക്കത്തിന് പിന്നില്‍

വിറ്റത് ഒരു ലക്ഷം കോടിക്ക് മുകളില്‍ വിലയുള്ള സ്വര്‍ണം; ആര്‍ബിഐ നീക്കത്തിന് പിന്നില്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിറ്റഴിച്ചത് 1.14 ലക്ഷം കോടി മൂല്യമുള്ള സ്വര്‍ണം. പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതത്തിന്റെ അലയൊലിയില്‍ നിന്ന് വിദേശനാണ്യ ശേഖരത്തെ രക്ഷപ്പെടുത്തുന്നിന്റെ ഭാഗമായിട്ടായിരുന്നു ആര്‍ബിഐയുടെ നീക്കം.

യുദ്ധവും എണ്ണവിലയിലെ ആഗോളതലത്തിലെ വര്‍ദ്ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും അതിനൊടൊപ്പം വിദേശ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിച്ചത് സമ്പദ് വ്യവസ്ഥയില്‍ വെല്ലുവിളി സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു നടപടിയെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിദേശത്തെ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും ആര്‍ബിഐ ആരംഭിച്ചുവെന്നാണ് വിവരം. കഴിഞ്ഞ മാസം 22ന് അവസാനിച്ച ആഴ്ചയിലാണ് ഇത്രയും സ്വര്‍ണത്തിന്റെ വില്‍പ്പന നടന്നത്. എന്നാല്‍ ഈ കാലയളവില്‍ വിദേശ കറന്‍സിയിലെ ആസ്തികളില്‍ വര്‍ദ്ധനവുണ്ടായി. 7.5 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് ഈ ഇനത്തില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയിട്ടും ആര്‍ബിഐയുടെ സ്വര്‍ണശേഖരത്തിന്റെ മൂല്യത്തില്‍ കുറവുണ്ടായത് വില്‍പന നടന്നുവെന്നതിന്റെ സൂചനയാണ്. സാധാരണഗതിയില്‍ ഇറക്കുമതി തീരുവ വര്‍ദ്ധിക്കുമ്പോള്‍ ശേഖരത്തിലുള്ള സ്വര്‍ണത്തിന്റെ മൂല്യം വര്‍ദ്ധിക്കുന്നതാണ് പതിവ്. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അതുകൊണ്ട് തന്നെ പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വലിയ സ്വാധീനം ചെലുത്തുകയും ഇത് ഇന്ത്യക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi