പത്തനംതിട്ട: സംസ്ഥാനത്ത് 15 വർഷംകഴിഞ്ഞ 2000 കെ.എസ്.ആർ.ടി.സി. ബസുകള്‍ റോഡില്‍ ഓടുന്നു. മേയ് അവസാനത്തോടെ പഴയ ബസുകളുടെ എണ്ണം കൂടും.
ഇത്രയും പഴക്കമുള്ള വാഹനങ്ങള്‍ സർവീസ് നടത്തരുതെന്നും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കി നല്‍കരുതെന്നും കേന്ദ്ര മോട്ടോർവാഹന നിയമം ഉള്ളതാണ്. 2021-ലെ കേന്ദ്ര വാഹന പൊളിക്കല്‍ നയപ്രകാരവും, 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാൻ മാറ്റേണ്ടതാണ്.
ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഓടിച്ചാല്‍ 2000 രൂപ മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുമെന്നും മൂന്നുമാസംവരെ തടവിന് ശിക്ഷിക്കുമെന്നും കേരള മോട്ടോർ വാഹന നിയമത്തിലും ഉണ്ട്.15 വർഷം കഴിഞ്ഞ ബസിന്റെ ചേസിസ്, ബ്രേക്ക്, സസ്‌പെൻഷൻ എന്നിവയുടെ ബലം കുറയും എന്നതിനാലാണ് അവ മാറ്റാൻ കേന്ദ്രനിയമം അനുശാസിക്കുന്നത്. ഈ ബസുകള്‍ക്ക് ബ്രേക്ക് തകരാർ, ടയർ പൊട്ടല്‍, തീപിടിത്തം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.
ബസ് അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാർക്കും കുടുംബത്തിനും നഷ്ടപരിഹാരവും കിട്ടില്ല. ഫിറ്റ്‌നസ് ഇല്ലാത്ത വാഹനത്തിന് ഇൻഷുറൻസ് കമ്പനി ക്ലെയിം നല്‍കില്ല. ബാധ്യത സർക്കാരിന് മാത്രമാകും.അതേസമയം, പൊതുമേഖല ട്രാൻസ്പോർട്ട് കോർപ്പറേഷന് ഇൻഷുറൻസ് ഇല്ലാതെയും വാഹനം നിരത്തിലിറക്കാൻ കേന്ദ്രനിയമത്തില്‍ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിന് കരുതല്‍നിധി സൂക്ഷിക്കണമെന്നും അതില്‍ പറയുന്നു.
15 വർഷം കഴിഞ്ഞബസുകള്‍ ഓടിക്കുന്നതിന് കെ.എസ്.ആർ.ടി.സി.ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ബലത്തിലാണ് പഴഞ്ചൻ ബസുകള്‍ സർവീസ് നടത്തുന്നത്. കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി. സ്റ്റേഷനുകളിലും ഇത്തരം വാഹനങ്ങളുണ്ട്. ഈ അനുമതി ഉള്ളതിനാല്‍ ഇവയ്ക്ക് പ്രത്യേക ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും നല്‍കിവരുന്നു.

