സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ പുരോഗതിക്കുന്നതായി സഹായസമിതി അറിയിച്ചു.
ഏത് നിമിഷവും നടപടി പൂർത്തിയായി എക്സിറ്റ് വിസ കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും സമിതി അറിയിച്ചു. എക്സിറ്റ് വിസ ലഭിച്ചാല്‍ രാജ്യം വിടാൻ ആവശ്യമായ രേഖകള്‍ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
സൗദിയില്‍ ബലി പെരുന്നാള്‍ അവധി തുടങ്ങുന്നതിനാല്‍ നടപടി വൈകുമോ എന്ന ആശങ്കയുമുണ്ട്. എങ്കിലും ജയിലിലും മറ്റ് വകുപ്പുകളിലും ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരും കുടുംബത്തിന്റെ പവ്വർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും അന്തിമ നടപടികള്‍ പൂർത്തിയാകുന്നതിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സഹായസമിതി അറിയിച്ചു.
സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ 2006-ലാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം ജയിലിലാകുന്നത്. പൊതു അവകാശ കേസില്‍ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. സ്വകാര്യ അവകാശ കേസില്‍ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു . 15 മില്യണ്‍ റിയാല്‍ അഥവാ 34 കോടിയോളം രൂപ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. മോചന ദ്രവ്യം നല്‍കാനുള്ള പണം മലയാളികള്‍ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു.

