തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ നിരവധി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങല്‍ക്കുത്ത്, കുറ്റ്യാടി എന്നീ ആറ് ഡാമുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പാംബ്ല, കല്ലാർ ഡാമുകള്‍ നിലവില്‍ തുറന്നിരിക്കുകയാണ്. മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ അതിതീവ്ര മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ ഏത് സമയത്തും തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതോടെ കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
റാന്നി, കോഴഞ്ചേരി, ആറന്മുള, അപ്പർ കുട്ടനാട് മേഖലകളില്‍ വെള്ളം കയറാൻ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. കക്കയം ഡാമിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കാല്‍ അടി വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പുഴയില്‍ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. അതേസമയം, നാളെ 10 ജില്ലകളിലും യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ സാഹചര്യം അതീവ ഗുരുതരമാണ്.

