കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളില്‍ നിന്നുള്ള സമുദ്ര മത്സ്യലഭ്യതയില്‍ മൂന്ന് ശതമാനം വർധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആർഐ) വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്താകെ 35.7 ലക്ഷം ടണ്‍ മത്സ്യം പിടിച്ചപ്പോള്‍, 6.85 ലക്ഷം ടണ്‍ മത്സ്യവുമായി തമിഴ്‌നാടാണ് ഉല്‍പ്പാദനത്തില്‍ ഒന്നാമതെത്തിയത്. കാലാവസ്ഥാ വ്യതിയാനവും മത്സ്യബന്ധന നിരോധന കാലയളവിലെ മാറ്റങ്ങളും കാരണം മുൻവർഷങ്ങളില്‍ മുന്നിലായിരുന്ന ഗുജറാത്ത് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉല്‍പ്പാദനത്തില്‍ രണ്ട് ശതമാനം വർധന രേഖപ്പെടുത്തിയ കേരളം 6.24 ലക്ഷം ടണ്‍ മത്സ്യലഭ്യതയുമായി രാജ്യത്ത് മൂന്നാം സ്ഥാനം നിലനിർത്തി.
കേരളത്തിലെ മത്സ്യലഭ്യതയില്‍ ഏറ്റവും ശ്രദ്ധേയമായത് മത്തിയുടെ തിരിച്ചുവരവാണ്. കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1.68 ലക്ഷം ടണ്‍ മത്തിയാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഭിച്ചത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്. മത്തിക്ക് പുറമെ അയല, കൊഴുവ, കിളിമീൻ, ചെമ്മീൻ എന്നിവയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മറ്റ് മത്സ്യയിനങ്ങള്‍. അതേസമയം തിരിയാൻ, ചിലയിനം ചെമ്മീനുകള്‍, പാമ്പാട എന്നിവയുടെ ലഭ്യതയില്‍ കുറവുണ്ടായി. ജില്ലാടിസ്ഥാനത്തില്‍ എറണാകുളമാണ് കൂടുതല്‍ മത്സ്യലഭ്യതയില്‍ മുന്നില്‍ നില്‍ക്കുന്നത്. കൊല്ലം, കോഴിക്കോട് ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹാർബറുകളുടെ കാര്യത്തില്‍ കൊല്ലത്തെ നീണ്ടകര ഒന്നാമതും എറണാകുളത്തെ മുനമ്പം രണ്ടാമതുമാണ്.
ദേശീയതലത്തില്‍ അയലയാണ് ഏറ്റവും കൂടുതല്‍ പിടിക്കപ്പെട്ട മത്സ്യം (2.70 ലക്ഷം ടണ്‍). കർണാടകയിലും മഹാരാഷ്ട്രയിലും മത്സ്യോല്‍പ്പാദനത്തില്‍ വലിയ മുന്നേറ്റമുണ്ടായപ്പോള്‍, അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളും നിയന്ത്രിത മത്സ്യബന്ധനവുമാണ് മത്തി പോലുള്ള ചെറുമീനുകളുടെ വർധനയ്ക്ക് കാരണമായതെന്ന് സിഎംഎഫ്‌ആർഐ ഡയറക്ടർ ഡോ. ഗ്രിൻസണ്‍ ജോർജ് ചൂണ്ടിക്കാട്ടി. വരുമാനത്തിന്റെ കാര്യത്തിലും വലിയ കുതിച്ചുചാട്ടമാണ് ഇത്തവണ ഉണ്ടായത്. രാജ്യത്തെ ലാൻഡിംഗ് സെന്ററുകളില്‍ 69,254 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയപ്പോള്‍ ചില്ലറ വിപണിയിലെ വരുമാനം 97,702 കോടി രൂപയായി ഉയർന്നു.

