തിരുവനന്തപുരം: വിവാദ പരാമർശവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ബസിന് കാശില്ലാത്ത സ്ത്രീകള്‍ സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നാണ് പരാമർശം.
സർക്കാർ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഇതേ സ്ത്രീ അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാൻ പണമില്ല, ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാൻസ്‌പോർട്ടില്‍ തള്ളിക്കയറും. പ്രിയദർശിനി വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് പ്രിയദർശിനിയില്‍ തിക്കി തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്‌നേഹമോ അല്ല, കുടുംബിനികള്‍ക്ക് കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണ്', സി പി ജോണ്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ അധിക്ഷേപ പരാമർശം. സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പണക്കാർ പാവപ്പെട്ടവരായി അഭിനയിക്കുന്നു, പരമദരിദ്രനായി അഭിനയിക്കുന്നുവെന്നും അത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മന്ത്രിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസും രംഗത്തെത്തി. പ്രിയദർശിനി സൗജന്യ യാത്രയില്‍ ധാരാളം സ്ത്രീകള്‍ തള്ളിക്കയറുന്നുണ്ട് എന്നതില്‍ സംശയമില്ല. സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രതയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് എന്നാണ് മന്ത്രി പറഞ്ഞതിന്റെ അർത്ഥമെന്നും ദീപ്തി മേരി വർഗീസ് റിപ്പോർട്ടറിനോട് പറഞ്ഞു. സർക്കാർ ആശുപത്രിയില്‍ പോകുമ്പോള്‍ വരാന്തയിലായിരിക്കും കിടക്കുന്നത്. സൗജന്യ ബസ് യാത്രയില്‍ ആളുകള്‍ ധാരാളം പോകുന്നു. എന്നാല്‍ സ്വകാര്യ സ്‌കൂളില്‍ വലിയ തുക നല്‍കി ഇതേ സ്ത്രീകള്‍ പഠിപ്പിക്കുന്നുവെന്നും ദീപ്തി പറഞ്ഞു.

