പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി മാധ്യമപ്രവർത്തകർക്കായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളില്‍ സംഘടിപ്പിച്ച ശില്പശാല ആരോഗ്യ മന്ത്രി കെ.
മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഘലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തരമായ നടപടികളാണ് പരിഹാരമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ എല്ലാം ഭദ്രമാണെന്ന് കള്ളം പറയില്ല, പ്രത്യേകിച്ച് പകർച്ചവ്യാധികളുടെ കാര്യത്തില്‍. എല്ലാം ശരിയാണെന്ന് പ്രചരിപ്പിച്ചാല്‍ ജനങ്ങള്‍ ഇക്കാര്യത്തെ ലാഘവത്തോടെ കാണും, അത് പാടില്ല. അതുകൊണ്ടാണ് പകർച്ചവ്യാധികളുടെ പരിശോധന ശക്തിപ്പെടുത്താനും മരണസംഖ്യയുള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ പോർട്ടലില്‍ കൃത്യമായി നല്‍കാനും നിർദ്ദേശം നല്‍കിയത്. മാധ്യമവിമർശനങ്ങളെ മുഖവിലയ്ക്ക് എടുത്താണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നത്. വിമർശനങ്ങളില്‍ അസഹിഷ്ണുതയില്ലെന്നും മന്ത്രി വ്യക്തമാക്കി.
പകർച്ചവ്യാധി പ്രതിരോധം കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. എലിപ്പനി വളരെ പെട്ടെന്ന് മരണത്തിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാല്‍ മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ള ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവർ പനി ബാധിച്ചാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. തുടക്കം മുതല്‍ ഡോക്‌സിസൈക്ലിൻ ഗുളികകള്‍ കഴിയ്ക്കുന്നത് മരണനിരക്ക് വളരെയധികം കുറയ്ക്കും. ഡെങ്കിപ്പനിയിലെ അപകടസൂചനകളായ ശക്തമായ വയറുവേദന, ഛർദ്ദി, മയക്കം, ബ്ലഡ് പ്രഷറിലെ കുറവ്, ബ്ലീഡിംഗ് ലക്ഷണങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
ഉന്നതാധികാര സമിതി ചെയർമാൻ ഡോ. എസ്. എസ്. ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി വി, അഡീഷണല്‍ ഡോ. റീത്ത കെ. പി, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. ബിന്ദുമോഹൻ, ആരോഗ്യകേരളം ഡി.പി.എം ഡോ. അർണോള്‍ഡ് ദീപക്, ഉന്നതാധികാര സമിതി കണ്‍വീനർ ഡോ. ശ്രീജിത്ത് എൻ. കുമാർ, അംഗങ്ങളായ ഡോ. സുല്‍ഫി നൂഹു, ഡോ. എ. അല്‍ത്താഫ്, ഡോ. അരവിന്ദ്, തുടങ്ങിയവർ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.
പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കാനും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തുന്നതിനും മാധ്യമങ്ങളുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

