കോല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കും പാർട്ടിക്കുള്ളിലെ ഭിന്നതകള്‍ക്കും പിന്നാലെ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ടു.
പോഷക സംഘടനകളും പിരിച്ചുവിട്ടതായാണ് വിവരം. സമ്പൂർണ അഴിച്ചുപണിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.പാർട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎല്‍എമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാർട്ടി അറിയിച്ചത്.
പാർട്ടിക്ക് ആകെ 80 എംഎല്‍എമാരാണ് ഉള്ളത്. എന്നാല്‍ മമതയുടെ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തത് 8 എംഎല്‍മാർ മാത്രമായിരുന്നു. ഭൂരിപക്ഷം എംപിമാരും യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ലോക്സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുണ്ട്. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് 6 എംപിമാർ മാത്രമാണ്. തോല്‍വിക്ക് പിന്നാലെ ടിഎംസി തുടരെ തുടരെ തോല്‍വി നേരിട്ടുകൊണ്ടിരിക്കുകയാണ്.

