Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Kerala OnlineNews 50 mins ago

കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ജൂലൈ നാലാം തീയതി വരെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശിയടിച്ചേക്കാം.

മഹാരാഷ്ട്ര തീരം മുതല്‍ കർണാടക തീരം വരെ നീളുന്ന ന്യൂനമർദ പാത്തിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടേക്കാവുന്ന പുതിയ ന്യൂനമർദവുമാണ് മഴ കനക്കാൻ കാരണം. വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും തെക്കൻ ബംഗ്ലാദേശിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി, ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ ജൂലൈ അഞ്ചു വരെ കേരളത്തില്‍ നേരിയ തോതില്‍ മുതല്‍ ഇടത്തരം മഴ വരെ ലഭിക്കും. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും ജൂലൈ അഞ്ചുവരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കണ്ണൂർ, കാസർകോട് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാല്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിച്ചേക്കാം. ഇതിനുപുറമെ ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്.

തുടർന്നുള്ള ദിവസങ്ങളിലും വിവിധ ജില്ലകളില്‍ യെല്ലോ അലർട്ടുകള്‍ തുടരും. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂലൈ മൂന്നിന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂലൈ നാലാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയും 40 മുതല്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News