കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴയും തൃശൂരും കോഴിക്കോടും ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. മഴ ലഭിക്കുന്നത് ചൂടിന് നേരിയ ആശ്വാസമാകുമെങ്കിലും ഇടിമിന്നല്‍ സമയത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
മഴ മുന്നറിയിപ്പിനൊപ്പം തന്നെ സംസ്ഥാനത്തെ ഉയർന്ന അള്‍ട്രാവയലറ്റ് സൂചികയെക്കുറിച്ചും ജാഗ്രതാ നിർദ്ദേശമുണ്ട്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഇന്ന് ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയത്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് സൂര്യാതപത്തിനും ചർമ്മരോഗങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നും ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്.

