തിരുവനന്തപുരം : കഠിനംകുളത്ത് വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മകൻ തങ്കച്ചന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ജീവപര്യന്തത്തിന് പുറമെ 25,000 രൂപ പിഴയും തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി വി. അനസ് ഉത്തരവിട്ടു. 2021 മെയ് നാലിനാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. പുതുക്കുറിച്ചിയിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന റീത്ത (71) ആണ് മകൻ തങ്കച്ചന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. പ്രായാധിക്യവും അസുഖങ്ങളും അലട്ടിയിരുന്ന മാതാവിനെ നോക്കേണ്ടി വരുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസില്‍ പ്രോസിക്യൂഷൻ ഹാജരാക്കിയ ദൃശ്യങ്ങള്‍ നിർണ്ണായക തെളിവായി മാറി. റീത്തയെ തങ്കച്ചൻ തടികൊണ്ട് അടിക്കുന്നതും തല ഭിത്തിയില്‍ ഇടിപ്പിക്കുന്നതും അയല്‍വാസി മൊബൈല്‍ ഫോണില്‍ പകർത്തിയിരുന്നു. ഈ വീഡിയോ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും 21 സാക്ഷികളെയും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. കഠിനംകുളം പോലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അതിവേഗം വിധി വന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ വേണി കെ ഹാജരായി.

