രണ്ടാം എല്‍ഡിഎഫ് സർക്കാരിന്റെ 'പ്രോഗ്രസ് കാർഡ്' മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരില്‍ അവതരിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും സർക്കാർ ഇതിനകം നടപ്പിലാക്കിയെന്ന് വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകള്‍ പൂർത്തിയാക്കി ജനങ്ങള്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, നാലര ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. സ്ത്രീശാക്തീകരണത്തിന് മുൻഗണന നല്‍കിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് വിവിധ തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിച്ചു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനും ഭരണസേവനങ്ങള്‍ ലളിതമാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സർക്കാർ റെക്കോർഡ് നേട്ടം കൈവരിച്ചതായി പ്രോഗ്രസ് കാർഡില്‍ പറയുന്നു. പിഎസ്‌സി (PSC) വഴി 3,13,202 നിയമനങ്ങളാണ് നടത്തിയത്. ഇതിന് പുറമെ 2,66,000 പുതിയ തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞു. ഭരണസംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കിയതിന്റെ ഭാഗമായി 82 ലക്ഷം അപേക്ഷകള്‍ വേഗത്തില്‍ തീർപ്പാക്കിയതായും മുഖ്യമന്ത്രി വിവരിച്ചു

