മലപ്പുറം വളാഞ്ചേരിയില്‍ കടുത്ത മദ്യലഹരിയില്‍ പിതാവ് നടത്തിയ ആക്രമണത്തില്‍ മകൻ ദാരുണമായി കൊല്ലപ്പെട്ടു. വളാഞ്ചേരി വൈക്കത്തൂർ മങ്കുഴിയില്‍ ശബരിയുടെ മകൻ ശ്യാംകൃഷ്ണൻ (17) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10:30 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പ്രതിയായ പിതാവ് ശബരിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി കടുത്ത മദ്യലഹരിയില്‍ വീട്ടിലെത്തിയ പിതാവ് ശബരിയും മകൻ ശ്യാംകൃഷ്ണനും തമ്മില്‍ വീട്ടില്‍ വച്ച് തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ ശബരി മകനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടി കൊണ്ട് ബോധരഹിതനായി വീണ ശ്യാമിനെ പിതാവ് തന്നെയാണ് ഉടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ചയോടെ ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട ശ്യാംകൃഷ്ണൻ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. പ്രതിയായ ശബരി നാട്ടില്‍ മരപ്പണിക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ വളാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കും.

