ലൈംഗിക പീഡനക്കേസില്‍ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ സിങ്ങിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്.
കോടതിയുടെ ഈ നടപടിയില്‍ വളരേയധികം നിരാശ തോന്നുവെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിനേഷ് വ്യക്തമാക്കി. ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ സമരത്തിന്റെ നേതൃത്വനിരയിലുള്ള വ്യക്തിയായിരുന്നു വിനേഷ്.
ബ്രിജ്ഭൂഷണെ സംരക്ഷിക്കാനായി മുഴുവൻ സംവിധാനവും ശ്രമിച്ചിട്ടും പല ഗുസ്തി താരങ്ങളും അദ്ദേഹത്തിനെതിരെ പോരാട്ടം തുടർന്നുവെന്നും വിനേഷ് പറഞ്ഞു. 'തുടക്കം മുതലേ മുഴുവൻ സംവിധാനവും സർക്കാരും ബ്രിജ്ഭൂഷണെ സംരക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഞങ്ങള്‍ അപ്പീല്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാനം വരെ പോരാടും.' -വിനേഷ് വ്യക്തമാക്കി.
ആറ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിഭൂഷണ്‍, സെക്രട്ടറി വിനോദ് തോമർ എന്നിവർക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. എന്നാല്‍, പോലീസ് കേസ് എടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് 2023 ജനുവരിയില്‍ ഗുസ്തി താരങ്ങള്‍ ജന്തർ മന്ദറില്‍ പ്രതിഷേധിച്ചു. വർഷങ്ങളായി പല വനിതാ ഗുസ്തി താരങ്ങളേയും ലൈംഗികമായി പീഡിപ്പിച്ചെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ഫെഡറേഷനില്‍നിന്ന് പുറത്താക്കണമെന്നും വിനേഷ് ഉള്‍പ്പെടെയുള്ളവർ ആവശ്യപ്പെട്ടു. തുടർന്നാണ് ബ്രിജ്ഭൂഷണെതിരെ കേസ് ഫയല്‍ ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യം ചെയ്യല്‍, ക്രിമിനല്‍ ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയില്‍ പോക്‌സോ കേസ് എടുത്തിരുന്നെങ്കിലും പരാതിക്കാരി പിന്നീട് കേസ് പിൻവലിച്ചു. 2016-നും 2019-നും ഇടയില്‍ ഡബ്ല്യുഎഫ്‌ഐ ഓഫീസിലും ബ്രിജ്ഭൂഷണ്‍ന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകള്‍ക്കിടയിലുംവെച്ച് ലൈംഗികാതിക്രമങ്ങള്‍ നടന്നതായാണ് പരാതിയില്‍ ആരോപിച്ചിരുന്നത്.

