ഐപിഎല്ലില്‍ നിലവിലെ ചാമ്ബ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ തകർപ്പൻ പ്രകടനത്തിന് മുന്നില്‍ ചെന്നൈ സൂപ്പർ കിങ്‌സ് അടിയറവ് പറഞ്ഞു.
ബെംഗളൂരുവില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ 43 റണ്‍സിനാണ് ആർസിബി സിഎസ്‌കെയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആർസിബി, നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെന്ന ഈ സീസണിലെ ഏറ്റവും ഉയർന്ന ടോട്ടല്‍ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ പോരാട്ടം 19.4 ഓവറില്‍ 207 റണ്‍സില്‍ അവസാനിച്ചു. ഇതോടെ സീസണില്‍ തുടർച്ചയായ മൂന്നാം തോല്‍വിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്.
ബാറ്റെടുത്തവരെല്ലാം സിക്സറുകളുമായി കളം നിറഞ്ഞതാണ് ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടാണ് സ്കോർ 250-ല്‍ എത്തിച്ചത്. ജാമി ഓവർട്ടൻ എറിഞ്ഞ 19-ാം ഓവറില്‍ മാത്രം ടിം ഡേവിഡ് 30 റണ്‍സ് വാരിക്കൂട്ടി. 25 പന്തില്‍ 8 സിക്സറുകളും 3 ഫോറുകളും സഹിതം 70 റണ്‍സെടുത്ത ഡേവിഡും, 19 പന്തില്‍ 48 റണ്‍സെടുത്ത നായകൻ രജത് പടിദാറും പുറത്താകാതെ നിന്നു. ഓപ്പണർ ഫില്‍ സാള്‍ട്ട് (46), വിരാട് കോഹ്‌ലി (28), അർദ്ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കല്‍ (50) എന്നിവരും ആർസിബി നിരയില്‍ തിളങ്ങി.
മറുപടി ബാറ്റിംഗില്‍ ചെന്നൈയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്വാദ് (7), ആയുഷ് മാത്രെ (1) എന്നിവർ നേരത്തെ മടങ്ങി. മലയാളി താരം സഞ്ജു സാംസണ്‍ (9) വീണ്ടും നിരാശപ്പെടുത്തി. 25 പന്തില്‍ 50 റണ്‍സെടുത്ത സർഫറാസ് ഖാൻ മാത്രമാണ് ചെന്നൈ നിരയില്‍ പൊരുതി നോക്കിയത്. പ്രശാന്ത് വീർ (43), ജാമി ഓവർട്ടൻ (37) എന്നിവർ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ആർസിബി ബൗളർമാർ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി. ആർസിബിക്കായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജേക്കബ് ഡഫി, അഭിനന്ദൻ സിങ്, ക്രുണാല്‍ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

