ഐപിഎല്ലില്‍ തുടർച്ചയായ തോല്‍വികള്‍ക്കിടയില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയ മുംബൈ ഇന്ത്യൻസില്‍ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യം വലിയ ചർച്ചകള്‍ക്ക് വഴിവെക്കുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ നിർണ്ണായക മത്സരത്തിനായി റായ്പൂരിലേക്ക് തിരിച്ച ടീമിനൊപ്പം ഹാർദിക് പാണ്ഡ്യ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍. പുറംവേദനയെത്തുടർന്ന് ലക്നൗവിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ പാണ്ഡ്യയ്ക്ക് ഈ സീസണിലെ ബാക്കി മത്സരങ്ങളും നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
ബുധനാഴ്ച മുംബൈ വിമാനത്താവളത്തില്‍ നിന്ന് ടീം പുറപ്പെടുമ്പോള്‍ ഹാർദിക് ഒപ്പമില്ലായിരുന്നുവെന്ന് 'ക്രിക്ബസ്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കിന്റെ ഗൗരവത്തെക്കുറിച്ചോ അദ്ദേഹം എപ്പോള്‍ ടീമില്‍ തിരിച്ചെത്തുമെന്നോ ഉള്ള കാര്യത്തില്‍ മാനേജ്‌മെന്റ് ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഹാർദിക്കിന്റെ അസാന്നിധ്യത്തില്‍ സൂര്യകുമാർ യാദവ് തന്നെയാകും ആർസിബിക്കെതിരെയും മുംബൈയെ നയിക്കുക. കഴിഞ്ഞ മത്സരത്തില്‍ സൂര്യയുടെ നേതൃത്വത്തിലിറങ്ങിയ മുംബൈ ലക്നൗവിനെ പരാജയപ്പെടുത്തിയിരുന്നു.
ഈ സീസണില്‍ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം ഏറെ നിരാശാജനകമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 136.45 സ്ട്രൈക്ക് റേറ്റില്‍ വെറും 146 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ബൗളിംഗിലും കാര്യമായ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. നിലവില്‍ 10 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിർത്താൻ വരാനിരിക്കുന്ന എല്ലാ മത്സരങ്ങളിലും മുംബൈയ്ക്ക് വിജയം അനിവാര്യമാണ്.

