വിവിധ ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍, യുഎഇയിലെ പൊതുജനാരോഗ്യ നില ഭദ്രമാണെന്നും രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദേശീയ ദുരന്തനിവാരണ വകുപ്പും ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
എബോളയുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങളും യുഎഇയുടെ പ്രതിരോധ സജ്ജീകരണങ്ങളും വിലയിരുത്താൻ ചേർന്ന അടിയന്തര ഉന്നതതല യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളില്‍ എബോള ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഇവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎഇ പൗരന്മാർക്ക് നിർദേശം നല്‍കി.
എബോളയെ നേരിടാൻ രാജ്യത്തെ നിരീക്ഷണ സംവിധാനങ്ങളും മെഡിക്കല്‍ രംഗവും പൂർണ സജ്ജമാണെന്ന് യുഎഇ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. വിമാനത്താവളങ്ങള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്നോ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴിയോ രോഗം പടരില്ല. അതിനാല്‍ യുഎഇയിലെ താമസക്കാർക്ക് എബോള ഭീഷണി കുറവാണെന്നും യാത്രക്കാർ കൃത്യമായ മുൻകരുതലുകള്‍ പാലിച്ചാല്‍ മതിയെന്നും ഡോക്ടർമാർ അറിയിച്ചു.
ബഹ്‌റൈൻ ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് നേരത്തെ താല്‍ക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ജോർദാനും സമാന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

