പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) 6.5 ശതമാനം ഓഹരികള്‍ കൂടി ഓഫർ ഫോർ സെയില്‍ (OFS) വഴി വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ നടപടികള്‍ ആരംഭിച്ചു.
പ്രാഥമികമായി 2.5 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനിച്ചതെങ്കിലും, കൂടുതല്‍ ആവശ്യക്കാരെത്തിയാല്‍ ഗ്രീൻ ഷൂ ഓപ്ഷൻ (ഹോഴ്‌സ് ഷൂ ഓപ്ഷൻ) വഴി 4 ശതമാനം കൂടി നല്‍കും. പൂർണ്ണമായി വിറ്റഴിക്കാനായാല്‍ 31,000 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.
ഓഹരിയൊന്നിന് 382 രൂപ അടിസ്ഥാന വിലയിട്ടാണ് ഇഷ്യു നടക്കുന്നത്. നിക്ഷേപ സ്ഥാപനങ്ങള്‍ക്കും വൻകിട നിക്ഷേപകർക്കുമുള്ള അപേക്ഷാ നടപടികള്‍ ചൊവ്വാഴ്ച പൂർത്തിയായി. ബി.എസ്.ഇ (BSE) കണക്കുകള്‍ പ്രകാരം 94.45 കോടി ഓഹരികള്‍ക്കായി ചൊവ്വാഴ്ച അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ചെറുകിട നിക്ഷേപകർക്ക് ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം. ഗ്രീൻ ഷൂ ഓപ്ഷൻ ഉള്‍പ്പെടെ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി 74 കോടി ഓഹരികളും ചെറുകിട നിക്ഷേപകർക്കായി പരമാവധി 8.22 കോടി ഓഹരികളുമാണ് മാറ്റിവെച്ചിരിക്കുന്നത്.
നിയമപ്രകാരം ലിസ്റ്റ് ചെയ്ത കമ്പനിയുടെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തില്‍ എത്തിക്കേണ്ടതുണ്ട്. നിലവില്‍ എല്‍.ഐ.സിയില്‍ സർക്കാരിന് 96.5 ശതമാനം ഓഹരിയാണുള്ളത് (പൊതു ഓഹരി പങ്കാളിത്തം 3.5% മാത്രം). സെബി (SEBI) നിർദ്ദേശപ്രകാരം 2027 മേയ് മാസത്തിനകം ഇത് കുറഞ്ഞത് 10 ശതമാനമെങ്കിലും ഉയർത്തേണ്ടതുണ്ട്. 6.5 ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കുന്നതോടെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 90 ശതമാനമായി കുറയും. അതിനിടെ, ഒ.എഫ്.എസ് പ്രഖ്യാപനത്തിന് പിന്നാലെ എല്‍.ഐ.സി ഓഹരി വില വിപണിയില്‍ 7.86 ശതമാനം ഇടിഞ്ഞെങ്കിലും ബുധനാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ നേരിയ വീണ്ടെടുപ്പ് നടത്തി ഓഹരിയൊന്നിന് 394 രൂപ നിലവാരത്തിലെത്തി.

