എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാല് സി.പി.എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഇതോടെ കേസില്‍ ജാമ്യം ലഭിച്ച പ്രതികളുടെ എണ്ണം 14 ആയി. കേന്ദ്ര ഏജൻസിയുടെയും സംസ്ഥാന സർക്കാരിന്റെയും ശക്തമായ എതിർപ്പ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. 2026 മേയ് 25-ന് നടന്ന സംഭവത്തില്‍ ആകെ 25 പ്രതികളാണുള്ളത്.
നേരത്തെ കേസിലെ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കുറ്റം ഗൗരവമുള്ളതാണെങ്കിലും പ്രതികള്‍ 67 ദിവസമായി ജയിലില്‍ കഴിയുന്നതും അന്വേഷണം അവസാനഘട്ടത്തിലായതും ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കുകളില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലെ ഉദ്ദേശലക്ഷ്യമാണ് പരിശോധിക്കേണ്ടതെന്നും ജാമ്യം നല്‍കരുതെന്നും ഇ.ഡി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡിനിടെ പ്രതിഷേധിച്ചെത്തിയ സി.പി.എം പ്രവർത്തകർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്.

