ഇന്ത്യയില്‍ ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്.
പുതിയ വിലവർദ്ധനവോടെ കൊച്ചിയില്‍ ഒരു ലിറ്റർ പെട്രോളിന്റെ വില 113.52 രൂപയായും ഡീസല്‍ വില 102.44 രൂപയായും ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് രാജ്യത്തെ വിലക്കയറ്റത്തിന് കാരണമായി കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ധനവില ഇനിയും 20 രൂപയോളം വർദ്ധിപ്പിക്കണമെന്ന കടുത്ത സമ്മർദ്ദം ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ അടക്കമുള്ള പൊതുമേഖലാ എണ്ണക്കമ്പനികള്‍ സർക്കാരിന് മേല്‍ ചെലുത്തുന്നുണ്ട്. ഇത് വരുംദിവസങ്ങളിലും ഘട്ടംഘട്ടമായി വില വീണ്ടും ഉയർന്നേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
ചരക്കുകടത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഡീസല്‍ ആയതിനാല്‍, നിലവിലെ വിലവർദ്ധനവ് രാജ്യത്ത് ചരക്കുകൂലി കുത്തനെ കൂട്ടാൻ ഇടയാക്കും. ഇത് പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ കടുത്ത വിലക്കയറ്റത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാർ. പ്രതിസന്ധി കണക്കിലെടുത്ത് പൊതുജനങ്ങള്‍ അനാവശ്യ വിദേശയാത്രകള്‍ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ, ഇന്ധന ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ സർക്കാർ-സ്വകാര്യ ഓഫീസുകളില്‍ ആഴ്ചയില്‍ രണ്ടുദിവസം 'വർക്ക് ഫ്രം ഹോം' നിർബന്ധമാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് അധികൃതർ കടന്നിരിക്കുകയാണ്.

