കുവൈത്തിലും ബഹ്റൈനിലും ഇറാൻ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സൗദി അറിയിച്ചു. മേഖലയില്‍ സമാധാനവും സുരക്ഷയും തിരികെ കൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ഇറാന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ വലിയ തിരിച്ചടിയാണ് നല്‍കുന്നതെന്നും സൗദി കുറ്റപ്പെടുത്തി.
ഈ പ്രതിസന്ധി ഘട്ടത്തില്‍ ബഹ്റൈനും കുവൈത്തിനുമൊപ്പം സൗദി അറേബ്യ ഉറച്ചുനില്‍ക്കുമെന്ന് മന്ത്രാലയം ഉറപ്പുനല്‍കി. സ്വന്തം രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാത്തരം നടപടികള്‍ക്കും സൗദിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

