കേരളത്തിന്റെ റെയില്‍വേ വികസന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസർക്കാർ.
പദ്ധതിക്കായി ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയില്‍വേയുടെ മറ്റ് വികസന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
രാജ്യസഭയില്‍ എംപി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2008ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ ഉപേക്ഷിച്ചത്.
നിലവില്‍ രാജ്യത്തെ റെയില്‍വേ കോച്ച് നിർമാണ യൂണിറ്റുകള്‍ ആവശ്യത്തിന് ശേഷിയുള്ളതിനാല്‍ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നിലപാട്. പദ്ധതിക്കായി 39.80 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്ത 228 ഏക്കർ ഭൂമി മറ്റ് വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മെട്രോമാൻ ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തള്ളിയതായും കേന്ദ്രം പാർലമെന്റില്‍ വ്യക്തമാക്കി. നിലവിലെ രൂപത്തില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

