പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂമുകളില്‍ അട്ടിമറി ശ്രമം നടന്നെന്ന യുഡിഎഫിന്റെ ആരോപണങ്ങളില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ആർക്കെതിരെയും നടപടി ഉണ്ടാകില്ലെന്നും കമ്മീഷൻ അറിയിച്ചു.
പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം വരണാധികാരി സംശയാസ്പദമായ രീതിയില്‍ തുറന്നുവെന്നായിരുന്നു യുഡിഎഫ് പ്രധാനമായും ആരോപിച്ചിരുന്നത്. എന്നാല്‍, വെള്ളിമാടുകുന്ന് ജെഡിടി കണ്‍വെൻഷൻ സെന്ററിലെ റൂം തുറന്നത് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയുടെ ഭർത്താവായ അഡ്വ. ഷഹസാദിന്റെ സാന്നിധ്യത്തിലാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു.
എൻകോർ സോഫ്റ്റ്‌വെയർ വെരിഫിക്കേഷനായി രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സീല്‍ ചെയ്യാത്ത മുറി തുറന്നതെന്ന് റിട്ടേണിങ് ഓഫീസർ രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11.15-ന് തുറന്ന റൂം ഉച്ചയ്ക്ക് 1.45-ന് അടച്ചതായും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

