പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരവും മോർഫ് ചെയ്തതുമായ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തില്‍ മെറ്റാ ഇന്ത്യ മേധാവി അരുണ്‍ ശ്രീനിവാസിനും നിരവധി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കുമെതിരെ തെലങ്കാനയില്‍ കേസ്.
ഹൈദരാബാദ് സൈബർ ക്രൈം പോലീസാണ് കേസെടുത്തത്. കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ വിദ്വേഷ പ്രചരണം നടത്തിയതിനാണ് നടപടി. തെലങ്കാന ബി.ജെ.പി പ്രവർത്തകനായ ടി. സായികിരണ്‍ ഗൗഡ്, വ്യവസായിയായ എസ്. അരവിന്ദ് റെഡ്ഡി എന്നിവർ നല്‍കിയ പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
പ്രധാനമന്ത്രിയെ വളരെ അശ്ലീലവും അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതിയില്‍ ചിത്രീകരിക്കുന്ന എ.ഐ ഉപയോഗിച്ച് നിർമ്മിച്ച നിരവധി വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ടതായി പരാതിക്കാർ ആരോപിക്കുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിദ്വേഷം വളർത്താനും സമാധാനം തകർക്കാനും വ്യക്തികളുടെ അന്തസ്സിനെ ചോദ്യം ചെയ്യാനും ലക്ഷ്യമിട്ടാണ് ഇത്തരം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതെന്നും, ഇതിന് വ്യാപ്തി കൂട്ടുന്ന രീതിയിലുള്ള വിദ്വേഷ കമന്റുകള്‍ പോസ്റ്റുകള്‍ക്ക് താഴെ ഉടനീളം വന്നിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള വീഡിയോ സാങ്കേതിക തകരാർ കാരണം താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ട സംഭവം കേന്ദ്ര സർക്കാരിന്റെ കടുത്ത അമർഷത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദില്‍ നിയമനടപടി ഉണ്ടായിരിക്കുന്നത്.

