കേരളം വിധിയെഴുതുന്നു. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ആവേശകരമായി പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രണ്ട് മണിക്കൂർ പിന്നിടുമ്പോള്‍ പോളിങ് 10 ശതമാനം കടന്നു.
പല ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ സ്ത്രീകളും വയോധികരും ഉള്‍പ്പെടെയുള്ള വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.
രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പിണറായി ആർസി അമല ബേസിക് സ്കൂളിലെത്തി കുടുംബത്തോടൊപ്പം വോട്ട് ചെയ്തു. വീട്ടില്‍ നിന്ന് നടന്നാണ് അദ്ദേഹം ബൂത്തിലെത്തിയത്. നടൻ മോഹൻലാല്‍ തിരുവനന്തപുരം മുടവൻമുകള്‍ സ്കൂളിലെത്തി രാവിലെ ഏഴിന് തന്നെ വോട്ട് രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടർന്ന് പോളിങ് ആരംഭിക്കാൻ നേരിയ താമസമുണ്ടായെങ്കിലും പ്രശ്നങ്ങള്‍ ഉടൻ പരിഹരിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്.

