ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പാനമ പതാക വഹിച്ച ചരക്കുകപ്പല്‍ എം.വി ഓഷ്യൻ-വിന്നർ മുങ്ങി. പാരദീപ് തുറമുഖത്തുനിന്ന് 1700 ടണ്‍ ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
20 ചൈനീസ് പൗരന്മാരും മൂന്ന് മ്യാന്മർ സ്വദേശികളും ഒരു ബംഗ്ലാദേശിയും ഉള്‍പ്പെടെ 24 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ഒഡീഷ തീരത്തുനിന്ന് 240 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സംയുക്തമായി നടത്തുന്ന തിരച്ചിലില്‍ മൂന്ന് പേരെ നിലവില്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല. പ്രദേശത്തുകൂടി കടന്നുപോകുന്ന മറ്റ് കപ്പലുകള്‍ക്കും അധികൃതർ ജാഗ്രതാ നിർദേശം നല്‍കി.

