പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിനും നടപടിക്രമങ്ങള്‍ക്കും തുടക്കമായി. മുതിർന്ന അംഗം ജി. സുധാകരൻ പ്രോടെം സ്പീക്കറായി ചുമതലയേറ്റതോടെയാണ് സഭാ നടപടികള്‍ ആരംഭിച്ചത്.വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന മുഴുവൻ പേരില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
ഫിഷറീസ് മന്ത്രിയും മുസ്ലിം ലീഗ് അംഗവുമായ വി.ഇ അബ്ദുല്‍ ഗഫൂറാണ് പുതിയ സഭയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്.
വിവിധ ഭാഷകളില്‍ അംഗങ്ങള്‍ സത്യവാചകം ചൊല്ലിയത് ശ്രദ്ധേയമായി.
മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് കന്നഡയിലും, ദേവികുളം എം.എല്‍.എ എഫ്. രാജ തമിഴിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കോഴിക്കോട് സൗത്ത് എം.എല്‍.എ ഫൈസല്‍ ബാബു, മാണി സി. കാപ്പൻ, കെ. മുരളീധരൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത തൃക്കരിപ്പൂർ എം.എല്‍.എ സന്ദീപ് വാര്യരുടെ നടപടി ശ്രദ്ധേയമായി. ''ജയ് ഹിന്ദ്, ജയ് സംവിധാനം'' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. കൊട്ടാരക്കര എം.എല്‍.എ കെ.എൻ ബാലഗോപാല്‍, വി.ടി ബല്‍റാം എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോള്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭയില്‍ സൗഹൃദരംഗങ്ങളാണ് കാണപ്പെട്ടത്. പിണറായി വിജയനെ പേരുവിളിച്ച് ക്ഷണിച്ചപ്പോള്‍ ഡെസ്‌ക്കില്‍ കയ്യടിച്ചാണ് മുഖ്യമന്ത്രി വി.ഡി സതീശൻ അദ്ദേഹത്തെ എതിരേറ്റത്. പ്രോടെം സ്പീക്കർ ജി. സുധാകരൻ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മുന്നിലേക്ക് നീങ്ങി അദ്ദേഹത്തിന് ഹസ്തദാനം നല്‍കി.തളിപ്പറമ്പ് എം.എല്‍.എ ടി.കെ ഗോവിന്ദൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്ത ശേഷം പിണറായി വിജയന് കൈകൊടുത്തു. വി. കുഞ്ഞികൃഷ്ണൻ ഉള്‍പ്പെടെയുള്ളവർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.അതേസമയം, നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. എ.സി മൊയ്തീൻ എല്‍ഡിഎഫ് സ്ഥാനാർഥിയുമാണ്. ബി.ബി ഗോപകുമാർ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും.

