തലസ്ഥാന നഗരമായ റിയാദിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും, സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി റിയാദിലെ ആറ് പ്രധാന വാണിജ്യ-ബിസിനസ് മേഖലകളില്‍ സൗദി അറേബ്യ 'ഫ്ലെക്സിബിള്‍ പ്രവൃത്തി സമയം' (Flexible working hours) പദ്ധതി ആരംഭിച്ചു.
ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയവുമായി സഹകരിച്ച് റോയല്‍ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC) ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. നിർദ്ദിഷ്ട മേഖലകളില്‍ പ്രവർത്തിക്കുന്ന അൻപതിലധികം സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി നാല് മണിക്കൂർ നീളുന്ന ഫ്ലെക്സിബിള്‍ അറ്റൻഡൻസ് സമയപരിധിയാണ് (flexible attendance window) ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്ന ആറ് പ്രധാന മേഖലകള്‍:
കിംഗ് അബ്ദുള്ള ഫിനാൻഷ്യല്‍ ഡിസ്ട്രിക്റ്റ് (KAFD)
ഡിജിറ്റല്‍ സിറ്റി (Digital City)
ഡിപ്ലോമാറ്റിക് ക്വാർട്ടർ (Diplomatic Quarter)
ലൈസൻ വാലി (Laysen Valley)
ഗ്രനാഡ ബിസിനസ് (Granada Business)
റോഷ്ൻ ഫ്രണ്ട് (Roshn Front)
സ്ഥിരമായ പ്രവൃത്തി സമയമുള്ള ഭരണപരമായ (administrative) തസ്തികകളിലാണ് ഈ പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. എന്നാല്‍ ആരോഗ്യ സംരക്ഷണം, പൊതുവിദ്യാഭ്യാസം തുടങ്ങിയ തുടർച്ചയായ സേവനവും ജീവനക്കാരുടെ സാന്നിധ്യവും ആവശ്യമുള്ള മേഖലകളെ ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമീപവർഷങ്ങളില്‍ ജനസംഖ്യയിലും യാത്രാ ആവശ്യങ്ങളിലും വൻ വർദ്ധനവ് രേഖപ്പെടുത്തിയ, അതിവേഗം വളരുന്ന മഹാനഗരമായ റിയാദിലെ ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നടപടി.
പുതിയ സമയക്രമം എങ്ങനെ?
സിവില്‍ സർവീസ് നിയമപ്രകാരം പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രാവിലെ 5:30 നും 9:30 നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ജോലി ആരംഭിക്കാവുന്നതാണ്.
തൊഴില്‍ നിയമപ്രകാരം (Labour Law) പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങള്‍ രാവിലെ 7:00 നും 11:00 നും ഇടയിലുള്ള സമയക്രമം ഇതിനായി സ്വീകരിക്കും.

