രാഷ്ട്രീയത്തില്‍ ബ്ലോക്ക്ബസ്റ്റർ അരങ്ങേറ്റം കുറിച്ച വിജയ് മെയ് ഏഴിനോ എട്ടിനോ സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യത. എംഎല്‍എമാർക്കൊപ്പം എത്തി വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി.
അരുണ്‍രാജ്, എൻ ആനന്ദ്, സെങ്കോട്ടയ്യൻ, അധവ് അർജുനൻ, വെങ്കിട്ടരാമൻ എന്നീ എംഎല്‍എമാരാണ് വിജയ്ക്കൊപ്പം ഉണ്ടായിരുന്നത്. 234 അംഗ നിയമസഭയില്‍ 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാൻ ഇനിയും സീറ്റുകള്‍ വേണം. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് വിജയ്‍യെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 113 ആയി. ഭരണഘടനയില്‍ വിശ്വസിക്കാത്ത വർഗീയ ശക്തികള്‍ മുന്നണിയിലില്ലാത്തതിനാല്‍ ടിവികെയെ പിന്തുണയ്ക്കുന്നു എന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. ഡിഎംകെ സഖ്യകക്ഷികളായ സിപിഐ (രണ്ട് സീറ്റുകള്‍), സിപിഎം (രണ്ട് സീറ്റുകള്‍), വിസികെ (രണ്ട് സീറ്റുകള്‍) എന്നിവരുടെ പിന്തുണയും ടിവികെ പ്രതീക്ഷിക്കുന്നുണ്ട്.
ഡിഎംകെയ്ക്ക് 59 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. എം കെ സ്റ്റാലിനടക്കം പരാജയപ്പെട്ടത് ഡിഎംകെയ്ക്ക് വലിയ ക്ഷീണമായി. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) 47 സീറ്റുകളില്‍ വിജയിച്ചു. എഐഎഡിഎംകെയിലെ ഒരു വിഭാഗത്തിന് ടിവികെയെ പിന്തുണയ്ക്കാൻ താത്പര്യമുണ്ടെങ്കിലും വേണ്ടെന്ന കടുത്ത നിലപാടിലാണ് ഇപിഎസ്. വേലുമണിയുടെ വീട് കേന്ദ്രീകരിച്ച് ചർച്ചകള്‍ നടക്കുകയാണ്. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ ഉറപ്പായാല്‍ വിമത നേതാക്കള്‍ എൻഡിഎ സഖ്യം വിട്ട് ടിവികെയ്ക്കൊപ്പം എത്തിയേക്കും. ടിവികെ മന്ത്രിസ്ഥാനം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഈ വിമതനീക്കം.

