സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുല്‍, രാഷ്ട്രപതി ദ്രൗപദി മുർമുവില്‍ നിന്ന് ഔദ്യോഗിക നിയമനപത്രം കൈപ്പറ്റി.
നിലവിലെ അംബാസഡർ ഡോ. സുഹേല്‍ അജാസ് ഖാൻ കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലേക്കാണ് ഖത്തറിലെ സ്ഥാനപതിയായിരുന്ന വിപുലിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരുംദിവസങ്ങളില്‍ കൂടുതല്‍ ദൃഢമാക്കാനും പ്രവാസി ക്ഷേമം ഉറപ്പാക്കാനും ഈ നിയമനം ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുല്‍ ബിഹാർ സ്വദേശിയാണ്. കെയ്‌റോ, കൊളംബോ, ജനീവ, ദുബായ് എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളില്‍ പ്രവർത്തിച്ച അദ്ദേഹത്തിന് നയതന്ത്ര രംഗത്ത് ദീർഘകാലത്തെ പരിചയസമ്പത്തുണ്ട്. 2017 മുതല്‍ 2020 വരെ ദുബായില്‍ കോണ്‍സല്‍ ജനറലായും 2020 മുതല്‍ 2023 വരെ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി (ഗള്‍ഫ്) പദവിയിലും സേവനമനുഷ്ഠിച്ചു. ഇതിനുശേഷമാണ് 2023 ആഗസ്റ്റ് 17-ന് ഖത്തറിലെത്തിയത്. ഐ.ഐ.ടി ഡല്‍ഹിയില്‍ നിന്ന് എൻജിനീയറിങ് ബിരുദവും ഹൈദരാബാദ് ഐ.എസ്.ബിയില്‍ നിന്ന് എം.ബി.എയും നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം.

