തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി രാജിവെച്ചതുകൊണ്ട് പാർട്ടിയില്‍ മാറ്റമുണ്ടാകില്ലെന്ന് പയ്യന്നൂരിലെ നിയുക്ത എംഎല്‍എ വി.
കുഞ്ഞികൃഷ്ണൻ. സെക്രട്ടറി മാത്രമല്ല യഥാർത്ഥ പ്രശ്നമെന്നും, കേരളത്തിലെ പാർട്ടിയെ നിയന്ത്രിക്കുന്നത് ആരാണെന്നും അഭിപ്രായങ്ങളെ ചോദ്യം ചെയ്യാൻ മറ്റുള്ളവർ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നതുമാണ് വിശകലനം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിച്ചല്ല കാര്യങ്ങള്‍ പോകുന്നത് എന്നതുകൊണ്ട് തന്നെ സെക്രട്ടറി മാറിയതുകൊണ്ട് പ്രയോജനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കുള്ളില്‍ തുറന്നുപറച്ചിലുകളും ചർച്ചകളുമാണ് ആവശ്യമെന്നും, അത്തരം ചർച്ചകളില്‍ ഉയരുന്ന ശരിയായ അഭിപ്രായങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാള്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ തീരുമാനമായി അടിച്ചേല്‍പ്പിക്കുന്ന രീതിയിലേക്ക് കേരളത്തിലെ പാർട്ടി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരെ ശിക്ഷിക്കാതെ സംരക്ഷിക്കുന്ന നിലപാട് തിരുത്തലിന് സഹായിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റുകള്‍ തിരുത്തിയിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ കുറച്ചുകാലമായി അത് സംഭവിക്കുന്നില്ല. ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കള്‍ പാർട്ടി തീരുമാനങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തുകയും മത്സരിക്കുകയും ചെയ്യുന്ന സാഹചര്യം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവണത തുടർന്നാല്‍ പാർട്ടി വലിയ പൊട്ടിത്തെറിയിലേക്കും ബംഗാളിലെ അവസ്ഥയിലേക്കും നീങ്ങുമെന്ന മുന്നറിയിപ്പ് തന്റെ പുസ്തകത്തില്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും, എത്രയും വേഗം തിരുത്താൻ തയ്യാറാകുന്നത് പാർട്ടിക്കാണ് നല്ലതെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

