തൊടുപുഴ വെങ്ങല്ലൂരിലെ സ്മിത മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് സഹപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
അല്‍ഫോൻസ, ലിസി, നിഷ എന്നിവർക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തല്‍, അപകീർത്തിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടർന്ന് മൂന്ന് ജീവനക്കാരെയും ആശുപത്രി അധികൃതർ സർവീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
ആശുപത്രിയിലെ നഴ്സായ മുപ്പത്തിയൊന്നുകാരി എം. മെറിൻ നീതു ആണ് സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ 2026 ജൂണ്‍ ഒന്നിന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, ഭാരതീയ ന്യായ സംഹിതയിലെ (BNS) 62, 108, 356(2), 351 (3), 3(5) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2026 മെയ് 18 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ പ്രതികള്‍ മൂന്നുപേരും ചേർന്ന് ആശുപത്രിയില്‍ വെച്ച് യുവതിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
ജോലി നഷ്ടമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു. ഈ സംഭവങ്ങള്‍ യുവതിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതാണെന്നാണ് പൊലീസ് കണ്ടെത്തല്‍.ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന മെറിനില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

