പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ വ്യോമയാന മേഖലയ്ക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ ഫണ്ട് പ്രഖ്യാപിച്ചു.
കുതിച്ചുയർന്ന വിമാന ഇന്ധനവിലയുടെ ആഘാതം ലഘൂകരിക്കുന്നതിന് 10,000 കോടി രൂപയുടെ ഫണ്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
വിമാന കമ്പനികള്‍ക്ക് എടിഎഫ് വില സ്ഥിരത നല്‍കുന്നതിനായി എണ്ണ വിപണന കമ്പനികള്‍ക്ക് 10,000 കോടിരൂപയുടെ പിന്തുണ നല്‍കുന്ന പദ്ധതിയാണിത്. പശ്ചിമേഷ്യൻ സംഘർഷം കാരണം വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവിന്റെ പശ്ചാത്തലത്തിലും പാകിസ്താൻ ഇന്ത്യൻ വിമാനങ്ങള്‍ക്ക് വ്യോമാതിർത്തി അടച്ചതിനാലും എയർലൈൻസുകള്‍ക്ക് ഈ ബജറ്റ് പിന്തുണ സഹായകമാകുമെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
വിമാന ഇന്ധനവില സ്ഥിരപ്പെടുത്തുന്നതിന് എണ്ണ കമ്പനികള്‍ക്ക് പലിശരഹിത പിന്തുണയായിട്ടാണ് 10,000 കോടി രൂപ നല്‍കുക.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന വില കുതിച്ചു ഉയരുന്ന സാഹചര്യത്തില്‍ വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതുവഴി ടിക്കറ്റ് നിരക്കിലെ വൻ വർധനവ് ഒഴിവാക്കാനാകുമെന്നും കേന്ദ്രം പറയുന്നു. രാജ്യത്തെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകള്‍ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
2026 മാർച്ചിലെ വിമാന ഇന്ധനത്തിന് ലിറ്ററിന് 60.50 രൂപവ ആയിരുന്നത് നിന്ന് 2026 മെയ് മാസത്തില്‍ 142 രൂപയിലേക്കെത്തി.ഇത് വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി വർധിപ്പിച്ചെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

