ന്യൂഡല്‍ഹി: ഭർത്താവ് സ്വന്തം പണം മുടക്കി ഭാര്യയുടെ പേരില്‍ വാങ്ങുന്ന സ്വത്ത് അവളുടേത് മാത്രമായിരിക്കുമെന്നുംഭർത്താവിന്റെ സ്വത്തിന്റെ (എസ്റ്റേറ്റിന്റെ) ഭാഗമായി അതിനെ പിന്നീട് കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
1925-ലെ ഇന്ത്യൻ സക്സഷൻ ആക്‌ട് (Indian Succession Act, 1925) പ്രകാരം ക്രിസ്ത്യൻ വനിതകളുടെ സ്വത്തവകാശവും പിൻതുടർച്ചാവകാശവും വിശദീകരിക്കവേയാണ് പരമോന്നത കോടതി ഈ നിർണായക നിരീക്ഷണം നടത്തിയത്.
പൂർണ്ണ ഉടമസ്ഥാവകാശം ഭാര്യയ്ക്ക്. സ്വത്ത് വാങ്ങാൻ പണം നല്‍കിയത് ഭർത്താവാണെന്ന കാരണം കൊണ്ട് മാത്രം, ഭാര്യയുടെ പേരില്‍ വാങ്ങിയതും രജിസ്റ്റർ ചെയ്തതുമായ സ്വത്തിലെ നിയമപരമായ ഉടമസ്ഥാവകാശം ഭർത്താവിന് ലഭിക്കില്ല.
ഭാര്യയുടെ മരണശേഷം, ഈ സ്വത്ത് അവരുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്വത്തായി പരിഗണിച്ച് മാത്രമായിരിക്കും അവരുടെ നിയമപരമായ അവകാശികള്‍ക്ക് ലഭിക്കുന്നത്.
സെക്ഷൻ 33 പ്രകാരമുള്ള മാറ്റങ്ങള്‍. ഇന്ത്യൻ സക്സഷൻ ആക്റ്റിലെ സെക്ഷൻ 33 പ്രകാരം, ഭർത്താവില്‍ നിന്ന് അനന്തരമായി ലഭിച്ച സ്വത്തായി (inherited property) ഇതിനെ കണക്കാക്കാൻ സാധിക്കില്ല. മറിച്ച്, മരണപ്പെട്ട സ്ത്രീയുടെ സ്വതന്ത്രമായ സ്വത്തെന്ന നിലയിലാണ് പിൻതുടർച്ചാവകാശം തീരുമാനിക്കേണ്ടത്.
വിവാഹിതരായ ക്രിസ്ത്യൻ സ്ത്രീകളുടെ സ്വതന്ത്രമായ സ്വത്തവകാശത്തെക്കുറിച്ചും, അവരുടെ മരണശേഷം ഇത്തരം സ്വത്തുക്കള്‍ എങ്ങനെ വീതിച്ചു നല്‍കണമെന്നതിനെക്കുറിച്ചും വലിയ നിയമപരമായ വ്യക്തത നല്‍കുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധി.

