ചെങ്ങന്നൂർ : എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി നടത്തിയ റെയ്ഡില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക ലഹരിമരുന്നായ ഹെറോയിനുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയിലായി.
വെസ്റ്റ് ബംഗാള്‍ മാള്‍ട്ട സ്വദേശിയായ മസിദുർ റഹ്മാനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഇയാളെ ലഹരിവസ്തുക്കളുമായി പിടികൂടിയത്.
ചെങ്ങന്നൂർ എക്‌സൈസ് റേഞ്ചും ആലപ്പുഴ ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയത്. ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷന്റെ പുറകുവശത്തായുള്ള റോഡില്‍ വച്ചാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മസിദുർ റഹ്മാൻ എക്‌സൈസിന്റെ വലയിലാകുന്നത്.
ഇയാളെ പരിശോധിച്ചതില്‍ നിന്നും വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മാരക ലഹരിമരുന്നായ 37 ഗ്രാം ഹെറോയിനും, ഇതിനുപുറമെ 6 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരിമരുന്ന് ആർക്കൊക്കെ കൈമാറാനാണ് എത്തിച്ചതെന്ന കാര്യത്തില്‍ എക്‌സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ചെങ്ങന്നൂർ റെയിഞ്ച് ഇൻസ്പെക്ടർ സജീവ് വി., ഐ.ബി ഇൻസ്പെക്ടർ വഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ അജിത്ത്, മധു, സതീശൻ, ബിജു പ്രകാശ്, സിവില്‍ എക്സൈസ് ഓഫീസർമാരായ പ്രവീണ്‍, ശ്രീക്കുട്ടൻ, അമല്‍, വിഷ്ണു, ഡ്രൈവർ ശ്രീജിത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരും ലഹരിവേട്ട നടത്തിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

