ദോഹ: ഈദുല്‍ ഫിത്വർ ആഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബസംഗമങ്ങള്‍ക്കും പെരുന്നാള്‍ വിരുന്നുകള്‍ക്കുമായി ഖത്തറിലെ പരമ്പരാഗത കാറ്ററിംഗ് അടുക്കളകള്‍ (Traditional Kitchens) സർവ്വസജ്ജം.
പെരുന്നാളിന്റെ ആദ്യ ദിനങ്ങളിലെ ബുക്കിംഗുകള്‍ റെക്കോർഡ് കടന്നു.
ഈദ് സീസണിലെ അസാധാരണമായ ഡിമാൻഡ് മുൻകൂട്ടി കണ്ട് വൻതോതില്‍ സുഗന്ധവ്യഞ്ജനങ്ങളും മറ്റ് പാചകസാമഗ്രികളും അടുക്കളകളില്‍ സംഭരിച്ചിരുന്നു.
വിരുന്ന് ഒരുക്കല്‍ സുഗമമാക്കാൻ പാചകശാലകള്‍ നവീകരിക്കുകയും പരിചയസമ്പന്നരായ കൂടുതല്‍ ഷെഫുമാരെയും സഹായികളെയും താല്‍ക്കാലികമായി നിയമിക്കുകയും ചെയ്തതിനാല്‍
ഓർഡറുകള്‍ എല്ലാം
കൃത്യതയോടെ മാനേജ് ചെയ്യാൻ കഴിഞ്ഞു.
പരമ്പരാഗതമായ ഒത്തുചേരലുകള്‍ക്കും വലിയ വിരുന്നുകള്‍ക്കും പ്രാദേശിക സമൂഹം കല്‍പ്പിക്കുന്ന സാംസ്കാരിക പ്രാധാന്യം തന്നെയാണ് ഈ മേഖലയിലെ വൻ തിരക്കിന് കാരണം.പെരുന്നാള്‍ വിരുന്നുകളില്‍ എക്കാലത്തെയും പോലെ മജ്‌ബൂസ്, മന്തി, ബിരിയാണി തുടങ്ങിയ പരമ്പരാഗത വിഭവങ്ങള്‍ക്ക് തന്നെയാണ് ആവശ്യക്കാർ ഏറെയെന്ന് അടുക്കളകളുടെ മാനേജർമാർ വ്യക്തമാക്കുന്നു.
പെരുന്നാള്‍ സീസണിലെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രമുഖ അടുക്കളകളുടെ മാനേജർമാരായ ശംസുദ്ദീൻ സുലൈമാൻ, ഹഫീസ് മഷ്ഹൂർ എന്നിവർ പ്രതികരിച്ചു. ആദ്യദിനം പൂർണ്ണമായും പെരുന്നാള്‍ വിരുന്നുകള്‍ക്കായി മാറ്റിവെക്കുമ്പോള്‍, രണ്ടാം ദിവസം മുതല്‍ പതിവ് വിഭവങ്ങളും ലഭ്യമാക്കിത്തുടങ്ങുമെന്ന് അവർ അറിയിച്ചു. പുലർച്ചെ മുതല്‍ തളർച്ചയില്ലാതെ ജോലി ചെയ്യുന്ന ഷെഫുമാരുടെ അനുഭവസമ്പത്താണ് വിഭവങ്ങളുടെ തനത് രുചി ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുന്നത്.
പ്രധാന ബുക്കിംഗുകള്‍ അവസാനിച്ചെങ്കിലും, പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതല്‍ ഓർഡറുകള്‍ സ്വീകരിക്കാൻ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് മറ്റൊരു അടുക്കളയുടെ മാനേജരായ മുഹമ്മദ് അബ്ദുറഹ്മാൻ വ്യക്തമാക്കി. ഗുണനിലവാരത്തിലും വിതരണത്തിലും വിട്ടുവീഴ്ചയില്ലാതെ, കർശനമായ മേല്‍നോട്ടത്തിലാണ് ഓരോ അടുക്കളയും ഇപ്പോള്‍ പ്രവർത്തിക്കുന്നത്.

