തൊടുപുഴയില്‍ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ നാലുപേർ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ തെക്കുംഭാഗം മേഖല സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റി അംഗം ടി.എസ്.
ഷിയാസ്, ആഷിക് ഒ.എസ്., നിഹാല്‍ ഷഫീക്ക്, ആർഷിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 18 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.
രണ്ടു വാഹനങ്ങളിലായി തൊടുപുഴയിലൂടെ സഞ്ചരിക്കുകയായിരുന്ന സംഘത്തെ ഇന്നലെ രാത്രി പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് പിടികൂടിയത്. വാഹനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. തുടർന്ന് നാലുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തെക്കുംഭാഗം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്നു അറസ്റ്റിലായ ടി.എസ്. ഷിയാസ്.
തൊടുപുഴയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്ന പ്രധാന സംഘമാണ് പിടിയിലായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസ് സംഘം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രദേശത്ത് വിതരണം ചെയ്യുന്നതിനായി എത്തിച്ച ലഹരിവസ്തുക്കളാണ് പിടികൂടിയതെന്നാണ് വിവരം.
സംഘത്തിന്റെ ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചും ഇവരുമായി ബന്ധമുള്ള മറ്റ് ആളുകളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

