പശ്ചിമേഷ്യയില്‍ സംഘർഷം ശക്തമാകുന്നതിനിടെ ഇറാൻ ബഹ്റൈനിലും കുവൈത്തിലും വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോർട്ട്.
ബഹ്റൈനിലെ സിത്ര മേഖലയില്‍ ഒരു കെട്ടിടത്തില്‍ ഉണ്ടായ വലിയ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, കുവൈത്തില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ വഴി എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കും സർക്കാർ മന്ത്രാലയ സമുച്ചയങ്ങള്‍ക്കും വൻ നാശനഷ്ടമുണ്ടായി.
വൈദ്യുതി, ജലവിതരണ ശൃംഖലകളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ട് പ്രധാന വൈദ്യുതി നിലയങ്ങള്‍ ഭാഗികമായി തകർന്നതായി വിവരം. അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങള്‍ രാജ്യത്തെ സേവന സംവിധാനങ്ങളെ ബാധിച്ചിരിക്കുകയാണ്.
ഇതിനിടെ, കഴിഞ്ഞ ദിവസം ഇറാനില്‍ തകർന്നുവീണ എഫ്-15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയതായി യുഎസ് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നുവെങ്കിലും, പൈലറ്റിനെ ഇപ്പോഴും ഇറാൻ അതിർത്തിക്ക് പുറത്തേക്ക് സുരക്ഷിതമായി മാറ്റാനായിട്ടില്ല. സംഭവ സ്ഥലത്ത് ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്നതായും റിപ്പോർട്ടുണ്ട്. പൈലറ്റിന്റെ വ്യക്തിഗത വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

