വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ ഭൂപ്രദേശമായി പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ ഭാഗമായതായി ചിത്രീകരിക്കുന്ന മാപ്പ് പങ്കുവെച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. തന്ത്രപ്രധാനമായ കടലിടുക്കിന്മേല്‍ അമേരിക്കയ്ക്ക് 'പൂർണ നിയന്ത്രണമുണ്ടെന്നും' ട്രംപ് അവകാശപ്പെട്ടു.
എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. അമേരിക്ക തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പ്രതിനിധി മുഹമ്മദ് ബഖർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുക, ഇറാന്റെ എണ്ണ വ്യാപാരത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുക, വിദേശ രാജ്യങ്ങളില്‍ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണയുടെ ഭാഗമായിരുന്നു ഈ ആവശ്യങ്ങളെന്നും പിന്നീട് യു.എസ്. കരാർ പാലിച്ചില്ലെന്നുമാണ് ഇറാന്റെ ആരോപണം. ഇതോടെ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതല്‍ രൂക്ഷമാകുകയാണ്.
പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒമാന്റെ മധ്യസ്ഥതയില്‍ ഇറാൻ ചർച്ചകള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ ചർച്ചകള്‍ക്കിടെ ഒമാൻ തടസ്സം സൃഷ്ടിച്ചാല്‍ ബോംബാക്രമണം നടത്തുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, അമേരിക്കയും ഇറാനും തമ്മില്‍ ചർച്ചകള്‍ തുടരുകയാണെന്ന് ട്രംപിന്റെ അനുയായിയായ ജാരഡ് കുഷ്നർ അറിയിച്ചു. കരാറിലെത്താൻ ഇറാൻ താല്‍പര്യപ്പെടുന്നുണ്ടെങ്കിലും യു.എസ്. മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ലെന്നാണ് കുഷ്നറുടെ നിലപാട്. ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള ഇരുരാജ്യങ്ങളുടെയും നിലപാടുകള്‍ കൂടുതല്‍ കടുപ്പിച്ചതോടെ മേഖലയില്‍ സംഘർഷസാധ്യത വർധിച്ചിരിക്കുകയാണ്.

